വടകരയിൽ സ്റ്റോപ്പുണ്ടായിരുന്ന രണ്ട് തീവണ്ടികൾക്ക് കോവിഡിനുശേഷം സർവീസ് പുനഃസ്ഥാപിച്ചപ്പോൾ സ്റ്റോപ്പില്ല
വടകര : കോവിഡ് കാലത്തിനുമുമ്പേ വടകരയിൽ സ്റ്റോപ്പുണ്ടായിരുന്ന രണ്ട് തീവണ്ടികൾക്ക് കോവിഡിനുശേഷം സർവീസ് പുനഃസ്ഥാപിച്ചപ്പോൾ സ്റ്റോപ്പില്ല. തിരുവനന്തപുരം-വേരാവെൽ (16334), കൊച്ചുവേളി-ഭാവ്‌നഗർ (19259) എന്നീ വണ്ടികൾക്കാണ് വടകരയിൽ ഇനിയും സ്റ്റോപ്പനുവദിക്കാത്തത്.
അതേസമയം, തിരിച്ചുള്ള യാത്രയിൽ ഈ രണ്ടുവണ്ടികൾക്കും വടകരയിൽ സ്റ്റോപ്പുണ്ടുതാനും. ഒരുവശത്തേക്കുള്ള യാത്രയിൽമാത്രം സ്റ്റോപ്പനുവദിക്കുന്നതിലെ സാംഗത്യം ഇതുവരെ വ്യക്തമായിട്ടില്ല.
കൊങ്കൺവഴി ആഴ്ചയിൽ ഒരുതവണ ഓടുന്ന വണ്ടിയാണ് വേരാവെലും ഭാവ്‌നഗർ എക്സ്‌പ്രസും. വേരാവെൽ എക്സ്‌പ്രസ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് നേരത്തേ വടകരയിൽ എത്തിയിരുന്നത്.
ഭാവ്‌നഗർ എക്സ്‌പ്രസ് വെള്ളിയാഴ്ച ഇതേസമയത്തും കോവിഡിനുശേഷം ഓടിത്തുടങ്ങിയപ്പോൾ വടകരയ്ക്കുമാത്രം സ്റ്റോപ്പില്ല. അതേസമയം, വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലുമെല്ലാം വടകരയെക്കാൾ പിന്നിലുള്ള പട്ടാമ്പി, കുറ്റിപ്പുറം, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം ഈ വണ്ടിക്ക് സ്റ്റോപ്പുണ്ട്. വടകരയെ എന്തുകൊണ്ട് ഒഴിവാക്കി എന്നതിന് ന്യായീകരണമില്ല.
മൂകാംബിക, ഉഡുപ്പി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും ഗോവ, സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുമെല്ലാം പോകുന്നവർക്ക് ഉപകാരപ്പെടുന്ന വണ്ടിയാണിത്. പ്രത്യേകിച്ച് മൂകാംബികയാത്രക്കാർക്ക്.
പുലർച്ചെ ഒരുമണിക്ക് വടകരയിൽനിന്ന് കയറിയാൽ രാവിലെ ഏഴുമണിക്ക് ബൈന്തൂർ സ്റ്റേഷനിലിറങ്ങി മൂകാംബികയ്ക്ക് പോകാം. വടകര മേഖലയിൽനിന്ന് ഒട്ടേറെപ്പേർ സൂററ്റ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ജോലിചെയ്യുന്നുണ്ട്.
ഇവർ പ്രധാനമായും ആശ്രയിച്ചിരുന്ന രണ്ടുവണ്ടികളാണിത്. വടകരയിൽ സ്റ്റോപ്പില്ലാതായതോടെ ഇവരാണ് ദുരിതത്തിലായത്. വടകരയിൽനിന്ന് കോഴിക്കോട്ടേക്കോ തലശ്ശേരിയിലോ പോയാണ് യാത്രക്കാർ ഈ വണ്ടി പിടിക്കുന്നത്.
അസമയത്തായതിനാൽ ഇവിടേക്കുള്ള യാത്ര സാമ്പത്തികനഷ്ടവും സമയനഷ്ടവുമുണ്ടാക്കുന്നു. വേരാവെലിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വണ്ടി വെള്ളിയാഴ്ച രാത്രി 8.44-നാണ് വടകരയിലെത്തുക. തിരിച്ചുള്ള യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ ഉപകാരപ്രദമാണ്. ബുധനാഴ്ചയുള്ള ഭാവ് നഗർ എക്സ്‌പ്രസും ഇതേസമയത്തുതന്നെ വടകരയിലെത്തും.
യാത്രക്കാരുടെ സൗകര്യാർഥം ഈ രണ്ടുവണ്ടികൾക്കും രണ്ടുഭാഗത്തേക്കുള്ള യാത്രയിലും സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കോവിഡ് കാലത്തിനുശേഷം സർവീസ് തുടങ്ങിയപ്പോൾ ഉടൻതന്നെ സ്റ്റോപ്പ് വരുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. സർവീസെല്ലാം പഴയപടിയായിട്ടും സ്റ്റോപ്പ് തിരിച്ചുകിട്ടാതായ വിഷയം ജനപ്രതിനിധികളും മറ്റും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.