ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബായിൽ ഒരുങ്ങുന്നു
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്ന നഗരം എന്ന ചോദ്യത്തിനുള്ള ഉത്തരമായി നമ്മുടെ മനസിൽ ആദ്യം വരിക ദുബായ് എന്ന പേരായിരിക്കും. എന്നാൽ ഇനി ആ വിശേഷണം മാത്രമല്ല ദുബായ് നഗരത്തിന് സ്വന്തമാവുക, ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് എന്ന പേര് കൂടിയാവും. അതെ, അടുത്ത വർഷങ്ങളിൽ തന്നെ ഈ മാറ്റം സംഭവിക്കുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എല്ലാവരും കരുതും പോലെ ദുബായ് ഇൻറർനാഷണൽ എയർപോർട്ട് അല്ല ഈ താര പദവി കൈക്കൊള്ളാൻ പോവുന്നത്. അൽ മക്തൂം ഇൻറർനാഷണൽ എയർപോർട്ട് ആണ് വ്യോമയാന മേഖലയിലെ ഈ വിശിഷ്‌ട പദവിയിലേക്ക് നടന്ന് കയറാൻ ഒരുങ്ങുന്നത്. നിലവിൽ ദുബായ് ഇൻറർനാഷണൽ എയർപോർട്ടിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും അടുത്ത വർഷങ്ങളിൽ തന്നെ അൽ മക്തൂം ഇൻറർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് എമിറേറ്റ് ഭരണാധികാരി തന്നെ അറിയിച്ചു കഴിഞ്ഞു. അതായത് ദുബായ് നഗരത്തിൻെറ മുഖച്ഛായ അടിമുടി മാറ്റുന്ന വികസനത്തിന് തന്നെയാണ് അവർ തറക്കല്ലിട്ടതെന്ന് സാരം.
പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയായിരിക്കും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുക. പുതിയ ടെർമിനൽ പണി തീരുന്നതോടെ നിലവിലെ ദുബായ് എയർപോർട്ടിനേക്കാളും അഞ്ച് മടങ്ങോളം വലുപ്പമാവും അൽ മക്തൂം വിമാനത്താവളത്തിന് ഉണ്ടാവുക . സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ 400 എയർക്രാഫ്റ്റ് ഗേറ്റുകൾ ഇവിടെ ഉണ്ടാവും. കൂടാതെ സമാന്തരമായി പ്രവർത്തിക്കുന്ന അഞ്ച് റൺവേകളും ഇവിടെ ഒരുക്കും. വ്യോമയാന മേഖലയിലെ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ഒട്ടേറെ നിർണായക മാറ്റങ്ങളും സാങ്കേതിക വിദ്യകളുടെ അവതരണവും ഒക്കെയായി പുത്തൻ രൂപത്തിലാവും എയർപോർട്ട് പണി തീരുക. ഏകദേശം 2900 കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വരുമെന്ന് കണക്കാക്കുന്നത്. പ്രതിവർഷം 150 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ആദ്യഘട്ടം 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ശേഷിക്കുന്ന പ്രവർത്തനങ്ങൾ തുടർച്ചയായി പൂർത്തിയാക്കാനാ ണ് ഉദ്ദേശിക്കുന്നത്.
പുതുതായി പണി കഴിപ്പിക്കുന്ന അൽ മക്തൂം ഇൻറർനാഷണൽ എയർപോർട്ടിലെ ടെർമിനലുകളുടെ രൂപകൽപന അംഗീകരിച്ചുവെന്നും ഇതിൻെറ ഭാവി പ്രവർത്തനങ്ങൾക്കായി 128 ബില്യൺ ദിർഹം അനുവദിച്ചുവെന്നുമാണ് യു.എ.ഇ പ്രധാനമന്ത്രി അറിയിച്ചത്. കൂടാതെ ലോജിസ്‌റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾ ഇവിടേക്ക് എത്തുമെന്നും വിമാനത്താവളത്തിന് ചുറ്റും ഒരു നഗരം തന്നെ ഒരുക്കുമെന്നും ഇവിടെ ഒരു ദശലക്ഷം ആളുകൾക്ക് പാർപ്പിടം ഉണ്ടാക്കുമെന്നും ദുബായ് ഭരണകൂടം പറയുന്നു. എന്തായാലൂം ദുബായുടെ അടിസ്ഥാന സൗകര്യ വികസന കിരീടത്തിലെ മറ്റൊരു പൊൻതൂവലാവും ഇതെന്ന് ഉറപ്പാണ്.