ദുബായ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭിക്കുന്നതെങ്ങനെ?

മലയാളികളുടെ ഇഷ്ട രാജ്യമാണ് യു.എ.ഇ. നിരവധി മലയാളികളാണ് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദിവസേന യുഎഇ സന്ദര്‍ശിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യു.എ.ഇ നടത്തുന്ന കുതിപ്പ് ചെറുതല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ദുബായ് സന്ദര്‍ശിച്ചവര്‍ 24.6 ലക്ഷം പേരാണ്. 2022ല്‍ ദുബായ് സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണം 18.4 ലക്ഷമാണ്. കൊവിഡിന് മുമ്പ് 2019ല്‍ 19.7 ലക്ഷം പേരായിരുന്നു. യു.എ.ഇയിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് പുതിയ കണക്കില്‍ നിന്ന് വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഇടയ്ക്കിടെ യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന വിസ പരിചയപ്പെടാം.

അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണിത്. രണ്ട് വര്‍ഷം മുമ്പാണ് യു.എ.ഇ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആരംഭിച്ചത്. അപേക്ഷ സമര്‍പ്പിച്ചാല്‍ അഞ്ച് പ്രവൃത്തി ദിനത്തിനകം വിസ ലഭ്യമാകും. 90 ദിവസം വരെ ദുബായില്‍ തങ്ങാന്‍ ഇതുവഴി സാധിക്കും. കാലാവധി കഴിയുന്ന വേളയില്‍ 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല. ഈ വിസയ്ക്ക് വേണ്ടി നിരവധി പേരാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഈ വിസ ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. യാത്ര നിരോധനമില്ലാത്ത എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. മാത്രമല്ല, 2021ലാണ് വിസ ആദ്യമായി തുടങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുംബൈയില്‍ കഴിഞ്ഞാഴ്ച നടന്ന ട്രാവല്‍ എക്‌സ്‌പോയില്‍ വിസ സംബന്ധിച്ച് ദുബായ് ടൂറിസം വകുപ്പ് വിശദീകരിച്ചിരുന്നു.

ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ദുബായിലെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഈ വിസ കൂടുതല്‍ ഉപകാരപ്പെടുക. മതിയായ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് അപ്പ് യാത്രാ ടിക്കറ്റ്, ബാങ്ക് ബാലന്‍സ് തുടങ്ങിയവയെല്ലാം വിസ  അപേക്ഷകര്‍ക്ക് ആവശ്യമാണ്. ഇന്ത്യയും യു.എ.ഇയും സമീപ കാലത്തായി നിരവധി വ്യാപാര കരാറുകളാണ് ഒപ്പുവയ്ക്കുന്നത്. മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. യു.എ.ഇ വഴി ഇന്ത്യ യൂറോപ്പിലേക്ക് പുതിയ സാമ്പത്തിക ഇടനാഴി ആരംഭിക്കുന്ന കരാറും ഒപ്പുവച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുമെന്ന് യു.എ.ഇ പ്രതീക്ഷിക്കുന്നു.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.