ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ കേരളത്തിൻെറ പ്രണാമം

ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയ  കേരളത്തിൻെറ പ്രണാമം . ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു  കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ (79) നിര്യാണം . തൊണ്ടയിൽ ബാധിച്ച ക്യാൻസറിനു ചികിത്സയിലായിരുന്നു. . മകൻ ചാണ്ടി ഉമ്മനാണ് ഫേസ്ബുക്കിലൂടെ മരണ വിവരം അറിയിച്ചത്.

2004-2006 കാലഘട്ടത്തിലും, 2011 മുതൽ 2016 വരെയുമാണ് ഉമ്മൻ ചാണ്ടി കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നത്. നിലവിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായിരുന്നു. നിയമസഭാ സാമാജികനായി അമ്പത് വർഷം പൂർത്തിയാക്കിയ അദ്ദേഹം, ഏറ്റവും കൂടുതൽ ഒരേ മണ്ഡലത്തിൽനിന്ന് എംഎൽഎയായിരുന്നതിന്‍റെ റെക്കോഡിനും ഉടമയാണ്. കേരളത്തിൻെറ പല വികസനപദ്ധതികൾക്കും തുടക്കമിട്ടത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്

1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി. 1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ ആഭ്യന്തര മന്ത്രിയായും 1991ൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു.  1982-86 കാലത്ത് യു.ഡി.എഫ് കൺവീനറുമായിരുന്നു.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്‍റ് ജോർജ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്.ഡി കോളേജ് എന്നിവിടങ്ങളിൽ ഉപരിപഠനം. ബിഎ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ തന്നെ   കോൺഗ്രസിന്‍റെ വിദ്യാർഥി സംഘടനയായിലൂടെ രാഷ്ട്രീയത്തിലെത്തി. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചിരുന്നു. പിന്നീട് കെഎസ്‌യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായി.

51 വർഷമായി എംഎൽഎയായി തുടരുന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. അന്നത്തെ വിജയത്തിനു ശേഷം നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്നു തന്നെ നിയമസഭയിലെത്തി,

മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുതുപ്പള്ളിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരം. ഭാര്യ മറിയാമ്മ, മക്കൾ: മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.