ലഹരിയുടെ മൃതിതീരങ്ങളിലേക്ക് കൌമാരം ചുവടുവയ്ക്കുമ്പോള്‍
കൊച്ചി അനുദിനം വളരുകയാണ്.ഒരു മെട്രോ നഗരമായി പരിണമിച്ചു കൊണ്ടിരിക്കുമ്പോൾ ഇവിടെ നഗരവാസികളുടെ ജീവിതം ആഘോഷിക്കപ്പെടുന്നുണ്ട്. പണത്തിൻെറയും സമ്പന്നതയുടെയും പിൻബലത്തിൽ ജീവിതം സുഖസുന്ദരമായി പ്രയാണം കൊള്ളുമ്പോഴും കൊച്ചിയുടെ മുഖം പ്രസന്നമാകുന്നില്ല. മദ്യവും മയക്കുമരുന്നും കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്നത് ഇന്നിൻെറ യാഥാർത്ഥ്യമായി കൊച്ചി നഗരത്തെ കുത്തി നോവിക്കുന്നുണ്ട്. ഒരു അശനിപാതം പോലെ സദാചാര സീമകളെ മറികടന്നു മദ്യപാനാസക്തിയും മയക്കു മരുന്നിൻെറ ഉപയോഗവും സമൂഹ മനഃസാക്ഷിക്ക് മുമ്പിൽ ചോദ്യ ചിഹ്നമുയർത്തു മ്പോൾ നമുക്കാരെയാണ് പഴിചാരാനാകുക?
നമ്മുടെ കേരളക്കരയിലാണ് ഇന്ത്യയിലേറ്റവും കൂടുതൽ മദ്യപന്മാരുള്ളത്. മയക്കു മരുന്നിൻെറ ഉപയോഗവും ഒരുപക്ഷെ ഏറ്റവും കൂടുതൽ കേരളത്തിലായിരിക്കണം. ഈയടുത്ത കാലത്തുനടന്ന ഒരു ആധികാരിക സർവേയിൽ കണ്ടെത്താനായ യാഥാർത്ഥ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്നതും കേരളത്തിൽ തന്നെയാണത്രെ? എന്തു കൊണ്ടാണിങ്ങനെ? ഉത്തരം ഒന്നുമാത്രം. മദ്യപാനവും മയക്കുമരുന്നും കേരളത്തെയാകെ ശാപഗ്രസ്ഥമായി ബാധിച്ചിരിക്കുന്നു. അസ്വസ്ഥതയും വേദനയും കുടുംബങ്ങളെ വിട്ടൊഴിയാതെ വേട്ടയാടുകയാണ്. ഉർവരമാകേണ്ട ജീവിതത്തിൻെറ ഉണർവ് മരണത്തിൻെറ തണുപ്പ് തേടിപ്പോകാൻ കാരണമായ ഭീതിദ യാഥാർത്ഥ്യങ്ങളെ കേരളം ഇപ്പോഴും അവഗണിക്കുകയാണ്.
സത്യത്തിൻെറ വികൃത മുഖത്തെ നോക്കി ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന ദുഷ്ടശക്തികൾക്ക് മുമ്പിൽ അടിയറവ് പറയാൻ നാം ശീലിച്ചുപോയോ? മദ്യം, കഞ്ചാവ്, ലഹരി ഗുളികകൾ, ആംപ്യുളുകൾ എല്ലാം കേരളത്തിൽ പലയിടത്തും സുലഭമാണ്.വഴിതെറ്റുന്ന യുവ തലമുറ, മതിവരുവോളം ലഹരി ആസ്വദിച്ച് അനുഭൂതികളുടെ ആഴങ്ങളിൽ കാലിടറി വീണിട്ടു കാലം കുറേയായി. ഇപ്പോഴിതാ കൌമാരക്കാരും മുമ്പേ ഗമിക്കുന്ന ഗോക്കളുടെ പിറകെ തന്നെ. അവർക്കും വേണം ലഹരി. കൊച്ചി നഗരത്തിൽ കഞ്ചാവിൻെറ, ഗുളികകളുടെ, മദ്യത്തിൻെറ, ലഹരി തേടുന്നവരിൽ ഇപ്പോൾ സ്കൂൾ കുട്ടികളുമുണ്ട്.സ്കൂൾ കുട്ടികളെ വല വീശിപ്പിടിച്ചു ലഹരി ഉപയോഗത്തിൻെറ അടിമകളാക്കുവാൻ ഇവിടെ ചില റാക്കറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.
സ്കൂളുകളുടെ സമീപത്ത് പെട്ടിക്കടകളിലും മറ്റും ഇഷ്ട സാധ്യവുമായി “ലഹരി” കുട്ടികളെ മുട്ടി വിളിക്കുന്നുണ്ട്. ലഹരി പല വിധത്തിലാണ് വിറ്റു വരുന്നത്. ചോക്ലേറ്റ് രൂപത്തിലും മിഠായ് മധുരത്തിലും. കുട്ടികൾക്ക് ഒഴുകുന്ന മഴ മേഘങ്ങളെപ്പോലെ പതിയേ മരണത്തിലേക്കു പെയ്തിറങ്ങാൻ പാകത്തിൽ ലഹരി ലഭിച്ചുകൊണ്ടിരിക്കുന്നു. നഗരത്തിലെ സ്കൂൾ അധികാരികൾക്ക് ഇക്കാര്യത്തിൽ ജാഗ്രത വേണം. പോലീസും അധികൃതരും ഉറക്കത്തിലാണ്. മാതാപിതാക്കളെ ഉണർന്നിരിക്കുക.